കാറ്റു വന്നു നിന്നെ തലോടുമ്പോൾ
കാതിൽ ഞാൻ വന്നു പറയാറുണ്ട്
നിന്നോടുള്ള സ്നേഹം എനിക്കെന്തൊരമെന്നു ,
നീ അത് കേൾക്കാതെ പോവുമ്പോൾ
നൊന്തു ഞാനെത്ര നിലവിളിച്ചിരിക്കുന്നു ...
എന്റെ കണ്ണുനീരിൽ നീ എത്രമാത്രം
കപ്പൽ ഇറക്കിയിട്ടുണ്ടെന്നു അറിയാമോ ?
നിന്റെ സന്തോഷങ്ങളിൽ ഞാനെത്ര ചുവടുവചിട്ടുണ്ടെന്നും !
നീ എന്നെ അറിയാതെ പോവുമ്പോൾ
എന്നെ നോവിന്റെ മൌനം വിഴുങ്ങുന്നു ,
നിന്റെ മറവിയുടെ തീരങ്ങളിൽ
ഞാൻ ചെന്നടിയുമ്പോൾ ആവട്ടെ
കാൽവരിയിലേക്ക് എനിക്കു തിരിച്ചു നടക്കേണ്ടി വരുന്നു ....
എന്റെ സ്നേഹത്തിന്റെ തീവ്രത
നിന്നിലേക്ക് ഒഴുകണമെന്ന അഭിവന്ചായാൽ
ഞാൻ ഇടയ്ക്ക് നിന്റെ മുന്നിലെ മഴയാവാറുണ്ട്
സൂര്യന്റെ നേർത്ത ഇളം വെയിലാവാറുണ്ട് ,
എത്ര പുഴകളിലൂടെ ഞാൻ നിന്നിലേക്ക് എത്താൻ
വഴിപിരിഞ്ഞു ഒഴുകിയിരിക്കുന്നു .....
നീയിതൊന്നും കാണാതെ പോവരുത് ............
മഞ്ഞു കണങ്ങളിൽ പതിയുന്ന തിളക്കമാർന്ന
രശ്മികളെ നീ ശ്രദ്ധിച്ചിട്ടുണ്ടോ ?
മണലാരണ്യത്തിലെ കനച്ച പൊടിക്കാറ്റ്
കവിളിൽ പതിഞ്ഞിട്ടുണ്ടോ ?
അറിയാം, അതൊന്നും നീ ശ്രദ്ധിച്ചു കാണില്ല ,
നിന്റെ വീട്ടിലെ രക്തബന്ധങ്ങളിലൂടെ ,
നീ അഭിമാനിക്കുന്ന സൌഹൃദങ്ങളുടെ
സ്നേഹ ഊഷ്മ്ളതയിലൂടെയൊക്കെ
ഞാൻ കടന്നുവന്നിട്ടുണ്ട് ...
ഒന്നല്ല, പലതവണ
ഇനിയെങ്കിലും നീ എന്നെ കാണാതെ പോവരുത്,
എന്റെ സ്നേഹം അറിയാതെ പോവരുത് .......
'തനിച്ചായി 'എന്ന തുരുത്തിലേക്ക്
നീ എത്രവട്ടം യാത്ര പോയിരിക്കുന്നു ,
താങ്ങായി ഞാൻ കൂടെയുള്ളത് കൊണ്ടല്ലേ
തിരിച്ചു വരാനായത് ,
എനിട്ടും നീ എന്നെ അറിയില്ലെന്ന് പറയരുതേ ,
ഒരു നോക്ക് നീയെന്റെ കണ്ണുകളിലേക്കു
കാഴ്ച മടക്കിയിരുന്നെങ്കിൽ ,
ഒരു വാക്ക്, നീ എന്റെ കുന്ത മുനയേറ്റ
വക്ഷസിൽ ചാരി കേട്ടിരുന്നെങ്കിൽ ,
ഭൂമി കണ്ടതിൽ വചേറ്റവും
വലിയ ഏകാന്തത അനുഭവിച്ചവനും
പീഡകൾ ഏറ്റവനുമായ
എന്റെ സ്നേഹം നിന്നിൽ ആഴ്ന്നിറങ്ങുമായിരുന്നു.....
ഇനിയും ഒരായിരം പ്രാവശ്യം
ഞാൻ നിന്നിലേക്ക് വരിക തന്നെ ചെയ്യും,
നീ എന്നെ കണ്ടില്ലെന്നു ,കേട്ടില്ലെന്നു
അറിഞ്ഞില്ലെന്നു പറഞ്ഞു
അവഗണിക്കുന്നോരോ നിമിഷവും
കാൽവരിയിലേക്കാണ് കുഞ്ഞെന്നെ
മടക്കി അയക്കുന്നതെന്നു അറിഞ്ഞിരുന്നെങ്കിൽ ,
സാരമില്ല കുഞ്ഞാ , നിന്നെ നേടാൻ ,
നിന്റെ സ്നേഹം നേടാൻ,
എന്റെ കരുണയുടെ അവസാന അറ്റം വരെ,
കുരിശിന്റെ വഴിയിലൂടെ
എന്റെ സ്നേഹത്തിന്റെ മുദ്ര
നിന്റെ മൂർദ്ധാവിൽ പതിയുവോളം ,
അത് നീ അറിയുവോളം
ഞാൻ മരിച്ചുകൊണ്ടേയിരിക്കാം !
എന്ന് നിന്റെ സ്വന്തം ഇശോ
ചിത്രത്തിന് കടപ്പാട് ഗൂഗിൾ