Wednesday, August 13, 2014

നീ എവിടെയാണ് ?




വാക്കുകൾ നഷ്ട്ടമായിട്ട് വിരലുകൾക്ക് വിശ്രമം നല്കി 
നീ പോയതെങ്ങോട്ടാണ് ? 

കടലിരമ്പലിലും കാറ്റിന്റെ കനത്ത പ്രഹരത്തിലും 
കൈപെടാതെ നീ ഒഴിഞ്ഞു മാറിയത് എവിടെക്കാണ്‌ ?

ഒരു നിലാവിനും പ്രശോഭിക്കാൻ അനുവദിക്കാത്ത വിധം 
തീരത്തെ നിത്യ അമാവാസിക്ക് ബലികൊടുക്കാൻ മാത്രം 
എന്റെ ഏതു വേലിയേറ്റമാണ്‌ നിന്റെ പരിധി ലംഘിച്ചത് ?

കടൽ കാക്കകളുടെ ആകാശ സീമയെയും 
കടൽ പാമ്പുകളുടെ കടലാഴങ്ങളെയും ഭേദിച്ചു
ഒരു തുറമുഖത്തിനും മുഖം കൊടുക്കാതെ -
നീയേതു കപ്പലായാണ് അലയുന്നത് ? 

ചുവന്ന ഗോളത്തിനെ വിഴുങ്ങിയും ഒക്കാനിച്ചും
എന്റെ  കടൽ ഇങ്ങനെ പ്രക്ഷുബ്ധമാവുകയാണ് നിരന്തരം ,
എന്നിട്ടും നീ എവിടെയാണ് ? 

ഒരു മഴയ്ക്കും നിറഞ്ഞുകവിയാനോ
ഒരു വേനലിനും വരൾച്ചയ്ക്ക് വിൽക്കാനോ -
മാവാത്ത വിധം ഞാൻ ഇവിടെ ആർത്തിരമ്പുകയാണ് .......
കളഞ്ഞു പോയൊരു ശംഖിനെ തേടി,
അതുമല്ലെങ്കിൽ തിരമാലയിലൂടെ തിരിചെടുക്കേണ്ടൊരു
നിധിയെ കാത്തു ,
ഇതൊന്നുമല്ലെങ്കിൽ
ഒരു പക്ഷെ ചുഴിയിൽ വലിചെടുക്കേണ്ട ഒരു ജീവനെ തേടി ...
നീല ജലാശയം നിറഞ്ഞുകവിഞ്ഞ ഒരു കടൽ കണക്കെ...................
അറ്റമില്ലാത്ത ആഗ്രഹങ്ങളുടെ , ആഴമറിയാത്ത വികാരങ്ങളുടെ
എണ്ണിയാൽ ഒടുങ്ങാത്ത തിരമാലകളുടെ  കടൽ ,
അതെ , അതുമാത്രമാവുകയാണല്ലോ ഞാൻ !!!
ചിത്രത്തിന് കടപ്പാട് ഗൂഗിൾ !

Thursday, May 22, 2014

ഇര !




ചതിയിൽ വീഴുമെന്നറിഞ്ഞിട്ടും 
ചതുപ്പിൽ കുടുങ്ങി ഒടുങ്ങും എന്നറിവിലും, 
വേടനെ തേടിവരുന്ന ചില ഇരകൾ  ഉണ്ട് ...
നിന്റെ കപടതയെ , 
സ്നേഹം കബളിപ്പിക്കപെടുകയാണ് എന്നറിവിലും  
സ്വമേധയാ തന്നെത്തന്നെ 
ബലികൊടുക്കുകയാണ്  ഇവിടം ,
ആത്മ രക്ഷയെന്നോണം 
ആധിപിടിച്ചുള്ള അവസാന പിടച്ചിലിൽ 
വേടന്റെ കരളിലെ ഒരു തുള്ളി കണ്ണീരു 
സ്വപ്നം കാണുന്ന ഇരകൾ....
അവിടം ഇരയുടെ തിരഞ്ഞെടുപ്പാണ് ,
വേടൻ വേട്ടയാടപ്പെടും ,
കാലാന്തരങ്ങളിൽ രൂപാന്തരം പ്രാപിച്ചു ,
വേടൻ  ഇരയായി മാറുന്ന  സിദ്ധാന്തം 
അത് ഇരയ്ക്ക് മാത്രം സ്വന്തം !!!

'നാം'


എത്ര പകലുകൾ നാം ഒരുമിച്ചിരുന്നിരിക്കുന്നു ,
എത്ര രാവുകൾ ഒന്നിച്ചുറങ്ങിയിട്ടുണ്ട് ,
എനിക്കും നിനക്കും മാത്രമറിയുന്ന 
എത്രയെത്ര രഹസ്യങ്ങൾ നാം തുറന്നുപറഞ്ഞിരിക്കുന്നു ,
സന്തോഷങ്ങളിൽ നാം എത്രമാത്രം ചിരിച്ചു മടുത്തിട്ടുണ്ട്  ,
ദുഖങ്ങളിൽ നാമിരുന്നു എന്തോരം കരഞ്ഞിരിക്കുന്നു ,
നീ എന്റെതെന്നും ഞാൻ നിന്റെതെന്നും 
എത്രവട്ടം മത്സരിച്ചു ആണയിട്ടിരിക്കുന്നു ....
വിരലൊന്നു മുറിഞ്ഞാൽ, കണ്ണൊന്നു കലങ്ങിയാൽ 
ചങ്കു പറിച്ചെത്ര തവണ നാം സ്നേഹമൂട്ടിയിരിക്കുന്നു ..
എത്രയെത്ര ചുംബനങ്ങൾ , എത്രനെരമെന്നറിയാത്ത ആലിംഗനങ്ങൾ ,
എണ്ണിയാൽ തീരാത്തത്ര വാക്കേറ്റങ്ങൾ ,
കുറിക്കുകൊള്ളും ചുരിക കണക്കെ മൂർച്ചയുള്ള വാക്കുകൾ ,
ഒരു തരി ദയയില്ലാതെ നാം വെട്ടി വീഴ്ത്തിയ 
നമ്മുടെ തന്നെ ശരീരങ്ങൾ ,
ഇനിയും തീരാത്ത ഒരായിരം ഓർമ്മ പൂക്കൾ ....
നീ എന്നെയും, ഞാൻ നിന്നെയും അറിഞ്ഞ പോലെ 
ഒരാളും നമ്മെ അറിഞ്ഞിട്ടില്ലെന്ന് അറിയുമ്പോഴും ,
നിന്നോടുള്ള എന്റെ പ്രണയം 
ഞാൻ പറയാതെയും നീ അറിയാതെയും 
അടർന്നു പോവുകയാണ് ...........
ഓർമകളിൽ ഇപ്പോഴും വിരിയാത്തൊരു പൂവായി 
'നാം 'എന്നാ ബന്ധം , 
അതെ, നമ്മൾ എന്നാണാവോ  'നാം' ആവുന്നത് ? 

Falling in Love !




Fragrant scent of your body,
Passionate compassion from your heart,
Those intoxicating moments,
Intriguing senses.......
You were all over me,
And I couldn't resist, Oh I couldn't -
from falling in love with you for a moment!
 

Tree !


You are a tree with shade,
No matter how bad or good -
the fruit you may bear,
You still extend your shade under the sun…
And that’s what I like about it!

Tuesday, April 29, 2014

വിഷാദത്തിന്റെ പക്ഷി!!!




എന്റെ ആകാശത്ത് വട്ടമിട്ടു പറക്കുന്ന
വിഷാദത്തിന്റെ പക്ഷി, നീ വരിക 
എന്റെ തോളോട് ചേർന്നിരിക്കുക ....
നിനക്ക് ഞാനൊരു ഗീതം കേൾപ്പിക്കാം ,
ഇടക്കിടയ്ക്ക് നിന്റെ ചിറകടിയാലൊരു താളം..
മുഴുമിപ്പിക്കാൻ കഴിയാത്ത എന്റെ ഗാനം... 
കണ്ണുകൾ തമ്മിലുടക്കി കൊത്തിവലിക്കുന്നുണ്ട് ,
നിന്റെ തൂവലുകൾ എന്റെ കവിളത്ത് പെയ്യുന്നു 
എന്റെ കരങ്ങൾ നിന്റെ ദേഹത്ത് ഒഴുകുന്നു ...
നിന്റെ വിഷാദം ഞാൻ ഒപ്പിയെടുക്കുകയും 
എന്റെ സ്നേഹം നിന്നിലേക്ക്‌ 
കൊക്കുരുമ്മുകയും ചെയ്യുമ്പോൾ ,
വിഷാദത്തിന്റെ പക്ഷി , നീ തിരിച്ചു പറക്കുക
പ്രണയത്തിന്റെ കുയിൽ നാദമായ് .....!



ചിത്രത്തിന് കടപ്പാട് ഗൂഗിൾ !

Tuesday, March 25, 2014

അപരിചിതർ !!!



വിജനമായ വഴികളിലെ നമ്മൾ ഹൃദയം പങ്കുവയ്ക്കറുള്ളൂ ,
ആൾക്കൂട്ടങ്ങളിൽ അപരിചിതരാണ് നമ്മൾ ,
അവകാശ വാദങ്ങളോ  ആത്മ പ്രശംസകളോ 
ആരുടെയോ സ്വന്തമെന്ന അഹങ്കാരം  പോലും ഇല്ലാതെ ,
കവലകളിൽൽ നാം ഏകാകികളും 
ഉത്സവപറമ്പിൽ ഉപേക്ഷിച്ചു പോയൊരു 
കേടായ കളിപാട്ടവുമാവുകയാണ് .....
ആളുകൾ അകന്നുപോയെന്നു ഉറപ്പു വരുമ്പോൾ  മാത്രം 
ആരും കാണാതെ ആത്മാവിന്റെ അനേകായിരം 
സ്നേഹ ജ്വാലകൾ നിറഞ്ഞൊരു ഇടനാഴിയിലേക്ക് 
നാം ഒന്നിച്ചു നടന്നു നീങ്ങുകയാണ് ,
ഇട നെഞ്ചിലെ മിടിപ്പിന് കാവലായി 
നാൻ അനോന്യം കഥകൾ രചിക്കുന്നു ......
പുതിയ ആകാശം ,പുതിയ ഭൂമി 
പിന്നെ അനാദിയിലേക്ക് പ്രതീക്ഷ തരുന്ന 
നമ്മുടെ ഏകാകികളായ ഹൃദയങ്ങളും 
പരപ്സരം പുണരുകയും 
ഭൂമിയെ തൊടാതെ പറന്നുയരുകയും ചെയ്യും !


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

ഞാൻ ഒരു മരം !



ദൈവമേ,ഞാൻ ഒരു മരമായി മാറുകയാണ് ,
നിന്റെ കാറ്റ് ഏറ്റു കുളിര്ക്കുവാനും 
മഴയേറ്റു തളിര്ക്കുവാനും 
ചൂടേറ്റു വിടരുവാനും കൊതിക്കുന്നൊരു മരം !

ഒരു മഴു എന്റെ ഉറക്കം കെടുത്തുന്നുണ്ട് 
നിന്റെയൊരു മിന്നലിൽ ഒടുങ്ങണം അതിന്റെ മൂര്ച്ച !!!


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

മടങ്ങി വരിക !




അതി ശൈത്യം മനസിനെ മരവിപ്പിച്ചിട്ടും , എന്റെ ഹൃദയ വിരികൾ പതുകെ  ഞൊറിഞ്ഞു   മാറ്റിയതും, ഹൃദയ വാതിലുകളിൽ ഒരെണ്ണം അലക്ഷ്യമായി പകുതി ചാരി ഉപേക്ഷിച്ചതും എന്നെങ്കിലും  ഒരിക്കൽ ഒരാൾ അവിടെയ്ക്ക് കടന്നു വരുമെന്ന് ഓർത്താണ്  ... പലരും അത് വഴി കടന്നുവന്നിട്ടും എന്റെ ജനാല വരികളിലെ ഞാൻ സ്വപ്നം കണ്ട താരകം മാത്രം മിഴി തുറന്നില്ല .... തണുത്തു വിറച്ചു ഞാൻ മൃതിയെ പുല്കാനായി ഒരുങ്ങുന്ന ഈ വേളയിലെങ്കിലും , ഇനിയും എന്നെ  തനിചാക്കല്ലേ ....രാത്രിയുടെ അവസാന യാമങ്ങളിൽ എന്റെ  അവശേഷിക്കുന്ന ജാലകങ്ങളും കൊട്ടിയടയ്ക്കുന്നതിനു മുൻപ് കടന്നു വരിക ...  കാത്തിരിപ്പിന്റെ എന്റെ പകലുകൾക്ക്‌   പകരം, എന്റെ  പ്രാർത്ഥനകളുടെ  പ്രത്യാശയ്ക്കു ,എന്റെ കണ്ണുനീരിന്റെ വില  നല്കാനെങ്കിലും  നീ എന്നിലേക്ക്‌, എന്റെ ഇനിയും മഞ്ഞു വീണു മറയാത്ത കാഴ്ചകളിലേക്ക്   മടങ്ങി വരിക ! 

നാം ഒറ്റയ്ക്ക് പോവേണ്ട യാത്രകൾ

നാം ഒറ്റയ്ക്ക്  പോവേണ്ട ചില  യാത്രകളുണ്ട് , ഒരായിരം പേരെ  കൂടെകൊണ്ടുപോയാലും ഒടുവിൽ തനിച്ചു അവസാനിക്കേണ്ട യാത്രകൾ .....പകലിന്റെ ദൈർഘ്യമോ,രാത്രിയുടെ  രൌദ്രമോ തെല്ലും ദയ കാണിക്കാത്ത  ഇടങ്ങളിലാണ് നാം സഞ്ചരിക്കേണ്ടത് ... വരണ്ട നാവിനെ കബളിപ്പിക്കാൻ ഒരു തുള്ളി അഴുക്കു ചാലിലെ നനവ്‌  പോലും കാണാത്ത മരുഭൂമിയിലൂടെയാണ് ഇടയ്ക്ക് കടന്നു പോവുന്നത് .... ഓർമ്മകൾ പോലും ആഗ്രഹിച്ചാൽ പെയ്യാത്ത ഇടങ്ങളുണ്ട് ... ഓർത്തെടുക്കാൻ ശ്രമിച്ചാലോ  കണ്ണിൽ തെളിയുന്നത് ഇനി  ഒരിക്കലും ഓർത്തെടുക്കേണ്ടെന്ന് കരുതിയ ചില അപ്രസകത ഭാഗങ്ങൾ ആവും .... ഈ യാത്ര മുടക്കാനോ, നീട്ടി വയ്ക്കാനോ കഴിയില്ലെന്നറിയുമ്പോൾ പാതി വഴിക്ക്  ഉപേക്ഷിക്കാൻ പോലും ആവാതെ നമ്മൾ മനസില്ലാ മനസോടെ നടന്നു തുടങ്ങും . അപ്പോൾ ഓർക്കുക , നിനക്ക് മുന്നേ നടന്നവനെ , കാരണം അവൻ  പറയുന്നു

 ''നിങ്ങൾക്ക്  കൂടാരമടിക്കുന്നതിനു സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങൾക്ക്  മുൻപേ നടന്നിരുന്നു . നിങ്ങൾക്കു വഴി കാട്ടുവാനായി അവിടുന്ന് രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങൾക്ക്  മുൻപേ സഞ്ചരിച്ചിരുന്നു.'' - നിയമാവർത്തനം : 1 :33 .

ആകാശങ്ങളെ സ്വപ്നം കാണുന്നവർ !!!



നമുക്ക് ആകാശങ്ങളിലേക്ക് പറക്കാം ,
നീയെന്നും ഞാനെന്നും എന്ന് -
ചിറകുകളെ വേർതിരിക്കാതെ 
മേഘങ്ങളേ ചുംബിച്ചു 
ആരും കാണാതെ മടങ്ങിവരാം ...

ശക്തമായൊരു കാറ്റു വരികയാണെങ്കിൽ 
ചിറകുകളുരുമ്മി പ്രതിരോധിക്കാം ,
പെരുമഴയെങ്കിൽ പരസ്പരം ചിറകു വിരിച്ചു 
കുടകൾ ഒരുക്കാം ,
പൊള്ളുന്ന വെയിലേൽക്കുമ്പോൾ
നമ്മൾ നിഴല് മറച്ചു
കണ്ണ് പൊത്തി കളിക്കയായിരിക്കും,
ഒടുവിൽ അത്തിമരത്തിന്റെ
പൊത്തിലിൽ , നിന്റെ വീട്
അണയുമ്പോൾ , ഇതു വഴി പോയൊരു
അപരിചിതനെ പോലെ ഞാൻ പറന്നകന്നുകൊള്ളാം !


ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

പാര്ശ്വത്തെ സ്നേഹിച്ചവൻ !!!



നിന്റെ നോട്ടങ്ങളിൽ ഞാനില്ലെന്നുള്ള പരാതിയിലാണ് യോഹന്നാൻ ,
എന്റെ പാര്ശ്വത്തിലേക്ക് ചാഞ്ഞുകിടന്നു ഉറവ വറ്റാത്ത സ്നേഹ ഊഷ്മ്ളതയെ
ആസ്വദിക്കാൻ തക്കം പാർത്തിരിക്കുകയാണ് നീയെന്ന് ഈശോ ,

ഈയിടെ പത്രോസിനെ കൂടുതൽ ശ്രദ്ധിക്കുന്നത് പതിവായിരിക്കുന്നുവെന്ന്
കണ്ണ് നിറഞ്ഞു പറഞ്ഞാണ് അവൻ കലഹിച്ചത് ,
സ്വർഗത്തിന്റെതിനെക്കാളും വലിയ താക്കോലാണ്
നിന്നെ എല്പ്പിക്കാൻ പോവുന്നതെന്ന് ഓർത്താണ് കർത്താവു ചിരിച്ചത് ,

വീണ്ടും വീണ്ടും അവൻ കരയുന്നുണ്ട് ,
ഈശോയാണെങ്കിൽ എല്ലാം ഒരു കുസൃതി ചിരിയിൽ ഒളിപ്പിക്കുന്നുമുണ്ട് ,

അവനറിയാം ആ നെഞ്ചിലൊരു ഭാഗം തനിക്കു ചായാൻ ചോദിക്കുന്നത്
ലോകം മുഴുവൻ ചോദിക്കുന്നത് പോലെയാണെന്ന് ,
എങ്കിലും സ്നേഹത്തിനു പകരമാവില്ല്ലോ വെള്ളി കാശും, കുശവന്റെ പറമ്പും !

അവൻ വാവിട്ടു കരയുകയാണ് ,വീണ്ടു വീണ്ടും ചങ്കു പുളഞ്ഞു കരയുന്നുണ്ട് ,
തനിക്കു വേണമെന്ന് കരുതിയ ദൈവ സ്നേഹത്തിനുവേണ്ടി .....
ധീരരായ തോമായും മത്തായിയുമൊക്കെ ഇതുകേട്ട് ചിരിക്കുന്നുമുണ്ട്
നീയെന്തിനാ ഇങ്ങനെ ജറുസലേമിലെ കന്യകളെ പോലെ കരയുന്നതെന്ന് ?

അവൻ അതൊക്കെ ഗൗനിക്കുന്നതെയില്ല ,
കണ്ണുകളിൽ ദൈവ സ്നേഹം മാത്രം ,
തന്റെ മുന്നിലിരിക്കുന്ന ദൈവ പുത്രനെ
ധ്യാനിച്ച് ധ്യാനിച്ച്,
അവിടുത്തെ പാർശ്വത്തിൽ ചാഞ്ഞുകിടക്കുന്നതാണ്
എന്റെ സ്വര്ഗം എന്ന് തീരുമാനിച്ചുറച്ച മനസ് !

കാലം പിന്നീട് തെളിയിക്കുന്നുണ്ട് ,
കാൽവരി വരെ പിന്തുടര്ന്ന അരുമ ശിഷ്യന്റെ സ്നേഹം ,

ലോകത്തിൽ നല്കപ്പെട്ടതിൽ വച്ചേറ്റവും
വലിയ സമ്പന്നൻ ആണവൻ ,
ആ സ്നേഹത്തിനു പ്രതിഫലമായ് ഈശോ നല്കിയതോ ,
മാനവരാശിയുടെ തന്നെ സഹരക്ഷകയായ് മാറിയ പരിശുദ്ധ അമ്മയെയും ,
അവന്റെ സമ്പത്താണ്‌ , തീക്ഷ്ണമായ ആ സ്നേഹത്തിന്റെ
വികാരഭേരിതമായ യാത്രയുടെ സ്നേഹത്തിൽ മുദ്രണം ചെയ്യപ്പെട്ട
അവകാശമാണ്, നാം തലമുറ തോറും അനുഭവിച്ചു വരുന്ന മാതൃ സ്നേഹത്തിന്റെ
ഭാഗ ഭാഗിത്വം ........

എനിക്ക് മുന്നേ നടന്നു നീങ്ങിയവനെ ,
നിനക്ക് പിന്നേ വരുന്നുണ്ട് ഒരുപറ്റം ,
അമ്മയെയും സഹോദരനെയും സ്നേഹിച്ചു
ജീവിക്കാനായി ജന്മം എടുത്തവർ !!!!

കാണാം ഒരു രാവിനപ്പുറം , മേശയ്ക്കു ചുറ്റും
വിരുന്നൊരുക്കി ,കൂട്ട് കുടുംബത്തിന്റെ ഉഷ്മളതയിൽ
സ്നേഹം പങ്കിടുന്നൊരു സ്വര്ഗം,
അന്ന് അവന്റെ മാറിനു ചാരെ ചായാൻ ഒരുങ്ങുമ്പോൾ
ഓര്ക്കുക, ഞാൻ നിന്റെ ഇപ്പുറം ഉണ്ടാവും,
നമുക്കും മത്സരിക്കാം പരസ്പരം ,ആരവനെ കൂടുതൽ സ്നേഹിക്കുന്നെന്നു
ആരാദ്യം ആവന്റെ മാറിൽ ചേർന്നിരിക്കുമെന്നു !!!


ചിത്രത്തിന് കടപ്പാട് ഗൂഗിൾ !

Tuesday, February 18, 2014

കാൽവരിയിലേക്ക് മടക്കി അയക്കുന്നവർ :

Photo: കാൽവരിയിലേക്ക്  മടക്കി അയക്കുന്നവർ :
==========================

കാറ്റു വന്നു നിന്നെ തലോടുമ്പോൾ 
കാതിൽ വന്നു  ഞാൻ പറയാറുണ്ട് 
നിന്നോടുള്ള  സ്നേഹം എനിക്കെന്തൊരമെന്നു ,
നീ അത് കേൾക്കാതെ പോവുമ്പോൾ 
നൊന്തു ഞാനെത്ര നിലവിളിച്ചിരിക്കുന്നു ...
എന്റെ കണ്ണുനീരിൽ നീ എത്രമാത്രം 
കപ്പൽ ഇറക്കിയിട്ടുണ്ടെന്നു അറിയാമോ ?
നിന്റെ സന്തോഷങ്ങളിൽ ഞാനെത്ര ചുവടുവചിട്ടുണ്ടെന്നും !

നീ എന്നെ അറിയാതെ പോവുമ്പോൾ 
എന്നെ നോവിന്റെ മൌനം വിഴുങ്ങുന്നു ,
നിന്റെ മറവിയുടെ തീരങ്ങളിൽ 
ഞാൻ ചെന്നടിയുമ്പോൾ ആവട്ടെ 
കാൽവരിയിലേക്ക്  എനിക്കു  തിരിച്ചു നടക്കേണ്ടി വരുന്നു ....

എന്റെ സ്നേഹത്തിന്റെ തീവ്രത 
നിന്നിലേക്ക്‌ ഒഴുകണമെന്ന അഭിവന്ചായാൽ 
ഞാൻ ഇടയ്ക്ക് നിന്റെ മുന്നിലെ മഴയാവാറുണ്ട് 
സൂര്യന്റെ നേർത്ത ഇളം വെയിലാവാറുണ്ട് ,
എത്ര പുഴകളിലൂടെ ഞാൻ നിന്നിലേക്ക്‌ എത്താൻ 
വഴിപിരിഞ്ഞു ഒഴുകിയിരിക്കുന്നു .....
നീയിതൊന്നും കാണാതെ പോവരുത് ............

മഞ്ഞു കണങ്ങളിൽ പതിയുന്ന തിളക്കമാർന്ന 
രശ്മികളെ നീ ശ്രദ്ധിച്ചിട്ടുണ്ടോ ?
മണലാരണ്യത്തിലെ കനച്ച പൊടിക്കാറ്റ് 
കവിളിൽ പതിഞ്ഞിട്ടുണ്ടോ ? 

അറിയാം, അതൊന്നും നീ ശ്രദ്ധിച്ചു  കാണില്ല ,

നിന്റെ വീട്ടിലെ രക്തബന്ധങ്ങളിലൂടെ ,
നീ അഭിമാനിക്കുന്ന സൌഹൃദങ്ങളുടെ 
സ്നേഹ ഊഷ്മ്ളതയിലൂടെയൊക്കെ 
ഞാൻ കടന്നുവന്നിട്ടുണ്ട് ...
ഒന്നല്ല, പലതവണ 
ഇനിയെങ്കിലും നീ എന്നെ കാണാതെ പോവരുത്,
എന്റെ സ്നേഹം അറിയാതെ പോവരുത് .......

'തനിച്ചായി 'എന്ന തുരുത്തിലേക്ക് 
നീ എത്രവട്ടം യാത്ര പോയിരിക്കുന്നു ,
താങ്ങായി ഞാൻ കൂടെയുള്ളത് കൊണ്ടല്ലേ 
തിരിച്ചു  വരാനായത് ,
എനിട്ടും നീ എന്നെ അറിയില്ലെന്ന്   പറയരുതേ ,

ഒരു നോക്ക് നീയെന്റെ കണ്ണുകളിലേക്കു 
കാഴ്ച മടക്കിയിരുന്നെങ്കിൽ ,
ഒരു വാക്ക്, നീ എന്റെ ആണിപഴുതുള്ള 
വക്ഷസിൽ  ചാരി കേട്ടിരുന്നെങ്കിൽ ,

ഭൂമി കണ്ടതിൽ വചേറ്റവും 
വലിയ ഏകാന്തത അനുഭവിച്ചവനും 
പീഡകൾ ഏറ്റവനുമായ 
എന്റെ സ്നേഹം നിന്നിൽ ആഴ്ന്നിറങ്ങുമായിരുന്നു.....

ഇനിയും  ഒരായിരം പ്രാവശ്യം 
ഞാൻ നിന്നിലേക്ക്‌ വരിക തന്നെ ചെയ്യും, 
നീ എന്നെ കണ്ടില്ലെന്നു ,കേട്ടില്ലെന്നു 
അറിഞ്ഞില്ലെന്നു പറഞ്ഞു 
അവഗണിക്കുന്നോരോ നിമിഷവും 
കാൽവരിയിലേക്കാണ്  കുഞ്ഞെന്നെ 
മടക്കി അയക്കുന്നതെന്നു  അറിഞ്ഞിരുന്നെങ്കിൽ ,

സാരമില്ല കുഞ്ഞാ , നിന്നെ നേടാൻ ,
നിന്റെ സ്നേഹം നേടാൻ,
എന്റെ കരുണയുടെ അവസാന അറ്റം വരെ, 
കുരിശിന്റെ വഴിയിലൂടെ 
എന്റെ സ്നേഹത്തിന്റെ മുദ്ര 
നിന്റെ മൂർദ്ധാവിൽ പതിയുവോളം , 
അത് നീ അറിയുവോളം 
ഞാൻ മരിച്ചുകൊണ്ടേയിരിക്കാം !

എന്ന് നിന്റെ സ്വന്തം ഇശോ  <3

കാറ്റു വന്നു നിന്നെ തലോടുമ്പോൾ 
കാതിൽ  ഞാൻ വന്നു പറയാറുണ്ട് 

നിന്നോടുള്ള സ്നേഹം എനിക്കെന്തൊരമെന്നു ,
നീ അത് കേൾക്കാതെ പോവുമ്പോൾ
നൊന്തു ഞാനെത്ര നിലവിളിച്ചിരിക്കുന്നു ...
എന്റെ കണ്ണുനീരിൽ നീ എത്രമാത്രം
കപ്പൽ ഇറക്കിയിട്ടുണ്ടെന്നു അറിയാമോ ?
നിന്റെ സന്തോഷങ്ങളിൽ ഞാനെത്ര ചുവടുവചിട്ടുണ്ടെന്നും !

നീ എന്നെ അറിയാതെ പോവുമ്പോൾ
എന്നെ നോവിന്റെ മൌനം വിഴുങ്ങുന്നു ,
നിന്റെ മറവിയുടെ തീരങ്ങളിൽ
ഞാൻ ചെന്നടിയുമ്പോൾ ആവട്ടെ
കാൽവരിയിലേക്ക് എനിക്കു തിരിച്ചു നടക്കേണ്ടി വരുന്നു ....

എന്റെ സ്നേഹത്തിന്റെ തീവ്രത
നിന്നിലേക്ക്‌ ഒഴുകണമെന്ന അഭിവന്ചായാൽ
ഞാൻ ഇടയ്ക്ക് നിന്റെ മുന്നിലെ മഴയാവാറുണ്ട്
സൂര്യന്റെ നേർത്ത ഇളം വെയിലാവാറുണ്ട് ,
എത്ര പുഴകളിലൂടെ ഞാൻ നിന്നിലേക്ക്‌ എത്താൻ
വഴിപിരിഞ്ഞു ഒഴുകിയിരിക്കുന്നു .....
നീയിതൊന്നും കാണാതെ പോവരുത് ............

മഞ്ഞു കണങ്ങളിൽ പതിയുന്ന തിളക്കമാർന്ന
രശ്മികളെ നീ ശ്രദ്ധിച്ചിട്ടുണ്ടോ ?
മണലാരണ്യത്തിലെ കനച്ച പൊടിക്കാറ്റ്
കവിളിൽ പതിഞ്ഞിട്ടുണ്ടോ ?

അറിയാം, അതൊന്നും നീ ശ്രദ്ധിച്ചു കാണില്ല ,

നിന്റെ വീട്ടിലെ രക്തബന്ധങ്ങളിലൂടെ ,
നീ അഭിമാനിക്കുന്ന സൌഹൃദങ്ങളുടെ
സ്നേഹ ഊഷ്മ്ളതയിലൂടെയൊക്കെ
ഞാൻ കടന്നുവന്നിട്ടുണ്ട് ...
ഒന്നല്ല, പലതവണ
ഇനിയെങ്കിലും നീ എന്നെ കാണാതെ പോവരുത്,
എന്റെ സ്നേഹം അറിയാതെ പോവരുത് .......

'തനിച്ചായി 'എന്ന തുരുത്തിലേക്ക്
നീ എത്രവട്ടം യാത്ര പോയിരിക്കുന്നു ,
താങ്ങായി ഞാൻ കൂടെയുള്ളത് കൊണ്ടല്ലേ
തിരിച്ചു വരാനായത് ,
എനിട്ടും നീ എന്നെ അറിയില്ലെന്ന് പറയരുതേ ,

ഒരു നോക്ക് നീയെന്റെ കണ്ണുകളിലേക്കു
കാഴ്ച മടക്കിയിരുന്നെങ്കിൽ ,
ഒരു വാക്ക്, നീ എന്റെ കുന്ത മുനയേറ്റ 
വക്ഷസിൽ ചാരി കേട്ടിരുന്നെങ്കിൽ ,

ഭൂമി കണ്ടതിൽ വചേറ്റവും
വലിയ ഏകാന്തത അനുഭവിച്ചവനും
പീഡകൾ ഏറ്റവനുമായ
എന്റെ സ്നേഹം നിന്നിൽ ആഴ്ന്നിറങ്ങുമായിരുന്നു.....

ഇനിയും ഒരായിരം പ്രാവശ്യം
ഞാൻ നിന്നിലേക്ക്‌ വരിക തന്നെ ചെയ്യും,
നീ എന്നെ കണ്ടില്ലെന്നു ,കേട്ടില്ലെന്നു
അറിഞ്ഞില്ലെന്നു പറഞ്ഞു
അവഗണിക്കുന്നോരോ നിമിഷവും
കാൽവരിയിലേക്കാണ് കുഞ്ഞെന്നെ
മടക്കി അയക്കുന്നതെന്നു അറിഞ്ഞിരുന്നെങ്കിൽ ,

സാരമില്ല കുഞ്ഞാ , നിന്നെ നേടാൻ ,
നിന്റെ സ്നേഹം നേടാൻ,
എന്റെ കരുണയുടെ അവസാന അറ്റം വരെ,
കുരിശിന്റെ വഴിയിലൂടെ
എന്റെ സ്നേഹത്തിന്റെ മുദ്ര
നിന്റെ മൂർദ്ധാവിൽ പതിയുവോളം ,
അത് നീ അറിയുവോളം
ഞാൻ മരിച്ചുകൊണ്ടേയിരിക്കാം !

എന്ന് നിന്റെ സ്വന്തം ഇശോ 




ചിത്രത്തിന് കടപ്പാട് ഗൂഗിൾ 

Thursday, January 2, 2014

എന്നെ നീ നോക്കാതിരിക്കുക...





എന്നെ നീ നോക്കാതിരിക്കുക,
ഒരുവാക്ക് പോലും മിണ്ടാതിരിക്കുക ,

നിന്നിലേക്ക്‌ വീണു കൊണ്ടിരിക്കുന്നവന്റെ
അന്ത്യ യാചനയായി കണ്ടാൽ മതി ....

സ്നേഹം എന്നെ വിഴുങ്ങുന്നതിനു മുൻപ്
ഒരു തരി ദയ കാണിക്കുക .....
കൊലകയറിൽ കയറുന്നവന് പോലും
ആരാച്ചാർ അവസാനമായി 
ഒരു ആഗ്രഹസഫലീകരണത്തിന്
അനുമതി കൊടുക്കുന്നുണ്ട് !!!

നിന്നിലമർന്നു ഒടുങ്ങുന്നതിനു മുൻപേ
ഓടിയൊളിക്കാൻ ഒരു അവസരം തരിക ,
നിന്റെ ഭ്രാന്തൻ ലോകം
എന്നെ ലഹരിപിടിപ്പിക്കും മുൻപ്
എനിക്ക് രക്ഷപെടണം ...

എന്നെ നീ നോക്കാതിരിക്കുക .....
മറവിയുടെ മുറിവുകൾ എന്നെ വ്രണപ്പെടുത്തട്ടെ ....
ഞാൻ ഒരു ഭീരുവിനെ പോലെ
നിന്നിൽ നിന്നും മറഞ്ഞിരിക്കട്ടെ !!!!
 



ചിത്രത്തിന് കടപ്പാട് ഗൂഗിൾ